Friday, September 16, 2011

നന്ദനം, പ്രാഞ്ചിയേട്ടന്‍, One night at call centre.


നന്ദനം- ബാലാമണിക്കു രക്ഷകനായി ഗുരുവായൂരപ്പന്‍ മനുഷ്യവേഷത്തില്‍ വരുന്നു.

പ്രാഞ്ചിയേട്ടന്‍- പാവം പണക്കാരനായ അരിപ്രാഞ്ചിക്കു സ്വാന്തനവും വഴികാട്ടിയുമായത് ഫ്രാന്‍സിസ് പുണ്യാളന്‍.

One Night.....കണക്ഷന്‍സ് കോള്‍ സെന്ററിലെ നിരാശ പൂണ്ട ഐവര്‍സംഘത്തിന് ദിശ കാണിച്ചു കൊടുക്കാന്‍, ആത്മവിശ്വാസം നല്‍കാന്‍ ദൈവം ഫോണില്‍ വിളിക്കുന്നു. നിന്റെ ഉള്ളില്‍ തന്നെയുള്ള ആ സ്വരമാണ് ഞാന്‍ എന്നും പറയുന്നുണ്ട് ദൈവം.

ദുഷ്ടനിഗ്രഹം നടത്തുന്ന അതിമാനുഷ നായകര്‍ക്കു പകരം സോഫ്റ്റ് സ്‌പോക്കണ്‍ ദൈവങ്ങള്‍/ പുണ്യാളര്‍.

ഇന്‍ഫെറന്‍സ്-വേണം നമുക്കൊരു രക്ഷകന്‍.

ലേബല്‍-പ്രാഞ്ചിയേട്ടന്‍ ടിവിയില്‍ വീണ്ടും കണ്ടു.


Sunday, October 10, 2010

രഞ്ചിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ഇപ്പോ നമ്മുടേയും!

പ്രാഞ്ചിയേട്ടന്‍ കണ്ടു. പെരുത്ത് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ കാണണമെന്നു വരെ തോന്നുന്നു.
' യേശുക്രിസ്തുവിനെ വരെ യേശുവേട്ടന്‍ന്നു ടീമുകളാ തൃശൂരുകാര്...'

കൈവച്ച് വായുവില്‍ 6 എഴുതുകയും കാലു വട്ടത്തില്‍ കറക്കുകയും ചെയ്യുന്ന പുണ്യവാളന്‍....ഹ...ഹ..ഏറ്റവും രസിച്ചത് ആ ഭാഗം.  പിന്നെ മലയാളിയുടെ ഓസില്‍ പുണ്യം വാങ്ങാനുള്ള ശ്രമത്തെപ്പറ്റിയുള്ള പുണ്യവാളന്റെ ഡയലോഗ്..പുണ്യവാളനും പാവം പണക്കാരനായ പ്രാഞ്ചിയുമായുള്ള ഓരോ സീനും എത്ര ഹൃദ്യം, മധുരം!  നമ്മോടു സംവദിക്കുന്ന അങ്ങനെ ഒരു പുണ്യവാളന്‍ ഉണ്ടായിരുന്നെങ്കില്‍!മോഹിച്ചു പോകുന്നു വെറുതെ...

ഗഡീ, ഒന്നൊന്നര...ഇപ്പോഴത്തെ എല്ലാ പ്രയോഗങ്ങളുമുണ്ട്. പത്മപുരസ്‌കാരത്തിനു വരെ വിലയിടാന്‍ തുടങ്ങിയ നമ്മള്‍..ചരിത്രം എഴുതിയുണ്ടാക്കുന്ന നമ്മള്‍..
തട്ടുപൊളിപ്പന്‍ ഡയലോഗും തുണിയുരി ഡാന്‍സും വമ്പന്‍ സെറ്റുമൊന്നുമില്ലാതെ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു.! പ്രിയ രഞ്ചിത്, കാലത്തിന്റെ സ്പന്ദനമറിയുന്നു താങ്കള്‍..ഹും.... ഒരു ഒന്നൊന്നര സംവിധായകന്‍ തന്നെ!
എന്റെ എക്കാലത്തേയും നീറുന്ന പ്രശ്‌നമാണ്, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പുകയുന്ന പ്രശ്‌നമാണ്, നന്മയുള്ളവര്‍ കഷ്ടപ്പെടുകയും തിന്മ വിതയ്ക്കുന്നവര്‍ പുഷ്ടിപ്പെടുകയും ചെയ്യുന്നു എന്നുള്ളത്. രഞ്ചിത്, താങ്കളേയും അത് അലട്ടുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടു എനിക്ക്. അല്ലെങ്കില്‍  പുണ്യവാളനെക്കൊണ്ട്് കുറ്റം ചെയ്തവര്‍ക്കു ശിക്ഷ വിധിക്കില്ലായിരുന്നു താങ്കള്‍.
എല്ലാവരും ഒന്നു പോലെ നന്നായി അഭിനയിച്ചിരിക്കുന്നു. Merchant of Venice ലെ ഭാഗങ്ങള്‍ പറയുന്ന ഇയ്യപ്പേട്ടനടക്കം.

പിന്നെ ഇഷ്ടപ്പെടാത്ത ചില കാര്യം. ആ കൊച്ചു പ്രിയാമണിയെ മമ്മൂട്ടീടെ പെയര്‍ ആക്കാന്‍ ശ്രമിക്കണ്ടായിരുന്നു. അതിത്തിരി കടന്ന കൈയ്യല്ലേന്നൊരു സംശയം! ആ പോട്ടെ, പ്രായമായെങ്കിലും അവിവാഹിതനായതു കൊണ്ട് ഔചിത്യബോധമില്ലാതെ അങ്ങനൊരാഗ്രഹം പ്രാഞ്ചിക്കു തോന്നി എന്നങ്ങു കരുതാം, അല്ല പിന്നെ!
ആ പുണ്യവാളന്റെ ഭാഷ ഒന്നു സബ്‌ടൈറ്റില്‍ കാണിച്ചൂടായിരുന്നോ? എന്തെങ്കിലും നല്ല കാര്യങ്ങളാകും പറഞ്ഞിരിക്കുക!അച്ചട്ട്!ഹോ ്അതു മിസ്സായിപ്പയല്ലോ എന്റെ പുണ്യാളാ...

അനന്തരം മറ്റു ചില കാഷ്വാലിറ്റീസ്....സ്പീഡില്‍ പറയുന്ന തൃശൂരു ഭാഷ ചിലതു മനസ്സിലാക്കാന്‍ പാടു പെടുമ്പോള്‍ ഒരു കശ്മലന്‍ പിറകിലിരുന്ന് മൊബൈലുന്നു. രൂക്ഷമായി പലവട്ടം തിരിഞ്ഞു നോക്കീട്ടൊന്നും ഒരു രക്ഷയുമില്ല.സ്‌ക്രീനില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വെണ്ടയ്ക്കയില്‍ എഴുതി കാണിച്ചതാണ്. ആരു വകവയ്ക്കുന്നു? മനസ്സുകൊണ്ട് കുനിച്ചു നിര്‍ത്തി ഇടി കൊടുത്തു ഞാന്‍. പിന്നെ ചില്ലറ കൂവലുകള്‍! അതെന്തിനാണാവോ? നിലാവു കണ്ടാല്‍ കുറുക്കനു ഓരി വരും എന്ന പോലെ കുറേ വിവേകശൂന്യര്‍..

പുറത്തിറങ്ങുമ്പോള്‍ ഒരു പയ്യന്‍ നോക്കി ചിരിച്ചു... അതിന്റെ അമ്മയും. നല്ല കണ്ടുപരിചയം. ഗുരുവായൂരപ്പന്‍ സീരിയലിലെ ഉണ്ണികൃഷ്ണന്‍ (തീരെ പൊടിയല്ല, അതിന്റെ വലിയ കൃഷ്ണന്‍) എന്നു മനസ്സു കണ്ടുപിടിച്ചെടുത്തപ്പോഴേക്കും അവര്‍ പോയി. പക്ഷേ വെങ്കിടേഷ് എന്നോ മറ്റോ പേരുള്ള ആ പയ്യന്‍ തൃശൂര്‍ എന്നാണല്ലോ വിചാരിച്ചത്. ഇനി ആരാണാവോ? എന്തായാലും ബാലതാരമാണ്.
 
 

Sunday, July 18, 2010

സൂപ്പര്‍ 30

ഈയിടെ ടി.വിയില്‍ കണ്ട ഒരു ന്യൂസ് ക്ലിപ്പിംഗാണ് ഈ പോസ്റ്റിനാധാരം. ഒരു പക്ഷേ എല്ലാവര്‍ക്കും അറിയാമായിരിക്കും.

ഗണിതത്തെ സ്‌നേഹിക്കുന്ന അനന്ത് കുമാര്‍ എന്ന അദ്ധ്വാനശീലനായ യുവാവിന്റെ സ്ഥാപനമാണ് സൂപ്പര്‍ 30. അവിടെ 30 കുട്ടികള്‍ക്ക് ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കും. കഴിഞ്ഞ ബാച്ചില്‍ അവിടെ പഠിച്ച 30 കുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.

അവിടെ പ്രവേശനം ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍-
പഠനത്തില്‍ നല്ല താത്പര്യമുണ്ടായിരിക്കണം.
നിര്‍ദ്ധനനായിരിക്കണം.

കുട്ടികളുടെ സര്‍വ്വ ചെലവുകളും അവര്‍ വഹിക്കും.

ദാരിദ്യം മൂലം ആഗ്രഹിച്ചിട്ടും, കഴിവുണ്ടായിട്ടും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന, വിദേശത്ത് പ്രവേശനം ലഭിച്ചിട്ടും ദാരിദ്യം അതിനനുവദിക്കാതിരുന്ന അനന്ത് ഇനി പാവപ്പെട്ടവരെ സഹായിക്കും എന്നു തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ ആ സ്്ക്കൂളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഒരു ഹാള്‍ കൊടുത്താല്‍ ഇവിടുന്നും നിര്‍ദ്ധനരായ കുട്ടികളെ പഠിപ്പിക്കാം എന്നു ആ ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ടു.

നമ്മുടെ ജനനം നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സംഭവമാണ്. ചിലര്‍ ദരിദ്രകുടുംബത്തില്‍ , ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി, ചിലര്‍ ഒരു ജാതിയില്‍, മറ്റു ചിലര്‍ വേറൊരു ജാതിയില്‍ അങ്ങനെയങ്ങനെ.....നമുക്കു യാതൊരു കൈയ്യുമില്ലാത്ത ആ കാര്യങ്ങള്‍ പറഞ്ഞ്, മനസ്സിലിട്ടു നീറ്റി നീറ്റി, ഞാനോ നീയോ വലുത് എന്ന് പരസ്പരം ചെളി വാരിയെറിയുന്നവര്‍ ഈ യുവാവിനെ കണ്ടു പഠിച്ചെങ്കില്‍...

തന്റെ ഇല്ലായ്മയെ പഴിച്ച് സമൂഹത്തിനു ഒരു ബാദ്ധ്യതയായിരിക്കാതെ, മറ്റുള്ളവര്‍ താനനുഭവിച്ച ദുരിതം അനുഭവിക്കാതിരിക്കാനായി തന്നാലാവുന്നത് ചെയ്യുന്ന പ്രിയ ചെറുപ്പക്കാരാ, താങ്കള്‍ക്കു വന്ദനം! താങ്കളുടെ വഴിത്താരകളില്‍ മുള്ളുകളുണ്ടാകാതിരിക്കട്ടെ!

താങ്കളുടെ മാതൃക പിന്‍തുടരാന്‍ ഇവിടെ ഇനിയും ചെറുപ്പക്കാരുണ്ടാകട്ടെ!.



Saturday, June 5, 2010

ഐ.എ.എസുകാര്‍ നിയമത്തിന് അതീതരോ?

ഇത് ഇന്നലത്തെ പത്രവാര്‍ത്ത.

സ്ഥലം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഡോസു മുതല്‍ ഉച്ചയ്ക്ക് മുമ്പ് എടുക്കണെമന്നു നിര്‍ദ്ദേശമുണ്ട്. അതു തെറ്റിച്ച് ഉച്ചയ്ക്ക് മേല്‍ മകള്‍ക്ക് മൂന്നാം കുത്തിവയ്പ്പ് എടുക്കാന്‍ വന്ന വനിതയോട് ഡോക്ടര്‍ പറഞ്ഞു 'ഇന്നത്തേക്ക് മരുന്നു തരാം. ഇനി ഉച്ചയ്ക്ക് മുമ്പ് എത്തണം .' ഡോ പറഞ്ഞതിലെന്താ തെറ്റ്? ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ശരിയുണ്ടു താനും.

പക്ഷേ വന്ന വനിത പൊട്ടിത്തെറിച്ചു, കാരണം ഇഷിതാ റോയ് എന്ന ഐ. എ. എസു കാരിയായിരുന്നു അവര്‍. ഡോ അവരെ തിരിച്ചറിയാതെയാണു പോലും ഇങ്ങനെ പറഞ്ഞത്. തിരിച്ചറിഞ്ഞെങ്കിലും പറയേണ്ടതു അതു തന്നെയായിരുന്നില്ലേ? ആരോഗ്യവകുപ്പു സെക്രട്ടറിയും ഡയറക്ടറും പാഞ്ഞെത്തി, ഡൂട്ടി ഡോ.ക്കെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചുവെന്ന് അറിവ് എന്നു പത്രം പറയുന്നു.ശരിക്കും അന്വേഷണം വേണ്ടത് ശ്രീമതി.ഇഷിതാ റോയ്‌ക്കെതിരെയല്ലേ? ഐ.എ.എസ് എന്ന ആ മൂന്നക്ഷരം നിയമം നിഷേധിക്കാനുള്ള അര്‍ഹതയോ അവര്‍ക്കു നേടിക്കൊടുത്തത്?

ചുണയില്ലാത്ത ഡോക്ടര്‍മാര്‍. പ്രതികരിക്കാതിക്കുന്നതു കണ്ടില്ലേ ? എല്ലാ ന്യായങ്ങളും ഉണ്ടായിട്ടും അവര്‍ എന്തുകൊണ്ടു പരാതിപ്പെട്ടില്ല ? എന്റെ അനുഭവത്തില്‍ മിയ്ക്ക ഗവ ഡോ .മാരും വളരെ ക്ഷമാശീലരും സേവനോത്സുകരുമാണ്. അതുകൊണ്ടാകാം അവരുടെ മേല്‍ കുതിരകയറുന്നത്.

ആരോഗ്യവകുപ്പുകാര്‍ക്കൊന്നും വേറേ ജോലിയില്ലേ? ഇതൊക്കെ കേള്‍ക്കാത്ത മട്ടില്‍ വിടുകയല്ലേ വേണ്ടത്? അന്വേഷണത്തില്‍ ശരി ഡോ.റുടെ ഭാഗത്തെന്നു തെളിഞ്ഞാല്‍ ശ്രീമതി ഇഷിതയ്‌ക്കെതിരെ നടപടി എടുക്കുമോ? കാത്തിരുന്നു കാണാം.

Friday, April 23, 2010

ഹായ് എന്തൊരു പൗരബോധം!


അത് ഒരു വെള്ള അക്‌സെന്റ് കാറായിരുന്നു. പതുക്കെ നിര്‍ത്തിയപ്പോഴേ കാര്യം മനസ്സിലായി, ഞങ്ങളും കാര്‍ പതുക്കെയാക്കി....കാള വാലു പൊക്കുന്നതെന്തിനെന്ന് അറിയാന്‍ അതിബുദ്ധി ആവശ്യമില്ലല്ലോ. അതില്‍ നിന്ന് ഒരു വലിയ പ്ലാസ്റ്റിക് കൂടു നിറയെ വെയ്സ്റ്റ് റോഡരികിലേക്കെറിഞ്ഞു....ഞാന്‍ തല വെളിയിലേക്കിട്ട് വിളിച്ചു പറഞ്ഞു.... ഇതു ശരിയല്ല....ഇതു ശരിയല്ല.....യാതൊന്നും സംഭവിക്കാത്തതു പോലെ അവര്‍ കാര്‍ മുന്നോട്ടെടുത്തു. ഹബ്ബി സൈഡിലൂടെയെടുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഗ്ലാസ് താഴ്ത്താനും. താഴ്ത്തി...വളരെ മോഡേണ്‍ ആയിരുന്നു അവര്‍ രണ്ടുപേരും (വേഷവിധാനത്തില്‍ മാത്രം). ഇങ്ങനെയൊന്നും ചെയ്യരുത്, ഇതു മോശമാണ്...... .... മുഴുവന്‍ പറയുന്നതിനു മുമ്പ് ആ മാന്യമഹിള ഗ്ലാസ്സ് പൊക്കി....വീണ്ടും താഴ്ത്താന്‍ ആവശ്യപ്പെട്ട് ഹബ്ബി.....അയാള്‍ അനുസരിച്ചു.......50 രൂപകൊടുത്താല്‍ കുടുംബശ്രീക്കാര്‍ വന്നു കൊണ്ടു പോകും..അതാണ് വേണ്ടത് അല്ലാതെ അവനവന്റെ വീട്ടിലെ വേസ്റ്റ് റോഡില്‍ തള്ളരുത്.......ഇതു പൊതു റോഡാണ്, ഇവിടെ റോഡ്‌സൈഡില്‍ താമസിക്കുന്നവരും മനഷ്യരാണ്....ഞാനും കൂടി...

അവരുടെ ലിപ്സ്റ്റിക്കിന്റെ, അയാളുടെ ഹെയര്‍ ഡൈയുടെ അഞ്ചിലൊന്ന് വില വരുമോ കുടുംബശ്രീക്കു കൊടുക്കേണ്ട 50 രൂപാ? ഞാന്‍ ചിന്തിച്ചു.

വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?

ആ കാറിന്റെ നംബര്‍ ഓര്‍മ്മിച്ചു വച്ചതാണ്. ഒരു പരാതി ബോധിപ്പിക്കാം എന്നു കരുതി....... വൈകീട്ടായപ്പോഴേയ്ക്കും മറന്നു........അതുമല്ല സമയമെവിടെ?

Monday, March 8, 2010

വീണ്ടും ഒരു വനിതാ ദിനം........

കഴിഞ്ഞ വനിതാദിനശേഷം എന്റെ അറിവില്‍ ഇവിടെ ഉണ്ടായ ഒരേയൊരു വനിതാമുന്നേറ്റം ഇക്കൊല്ലം ആറ്റുകാലില്‍ അഞ്ച് ലക്ഷം വനിതകള്‍ കൂടുതലായി പൊങ്കാലയിട്ടു എന്നതാണ്. ഈ മുപ്പത് ലക്ഷം പേരും കൂടി ഒരേ മനസ്സായി പാര്‍ലമെന്റിലെ വനിതാ ബില്‍ പാസ്സാകാനായി , ഇനിയും നമ്മുടെ സമൂഹത്തില്‍ പീഡിപ്പിക്കപ്പെടുന്ന രുചികമാരും വേദന തിന്നുന്ന അവരുടെ കുടുംബങ്ങളും ഉണ്ടാകാതിരിക്കുവാനായി ഒന്നു പൊങ്കാലയിട്ടിരുന്നെങ്കില്‍........

വനിതാസംവരണബില്‍ പാസ്സാകാന്‍ സാദ്ധ്യത തെളിയുന്നു എന്നു വാര്‍ത്ത. അവിടെയും സ്ത്രീകള്‍ എന്നു പോരാ ,പിന്നാക്ക വഭാഗത്തിലുള്ളവര്‍ക്ക് സംവരണം വേണം എന്നു മുലായം...സംവരണത്തിനുള്ളിലും പിന്നെയും ജാതി സംവരണം......എങ്ങനെയെങ്കിലും ആ ബില്‍ പാസ്സാകുമെന്ന് നമുക്കു പ്രത്യാശിക്കാം.

എന്റെ മനസ്സില്‍ വന്ന ചിന്തകള്‍ വളരെ ഭംഗിയായി ആര്‍.ശ്രീലേഖ ഐ.പി.എസ് കോറിയിട്ടിട്ടുണ്ട്. അവരുടെ ' പുരുഷന്മാര്‍ക്കൊക്കെ എന്തും ആവാലോ ' എന്ന ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ അതു വായിക്കാത്തവര്‍ക്കായി....

പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്കുവേണ്ടി അയാളുടെ രക്ഷയ്ക്കായി കെഞ്ചിയ ഭാര്യയെപ്പറ്റി പറഞ്ഞിട്ട് ലേഖിക ആശങ്കപ്പെടുന്നതിങ്ങനെ 'ഇത്തരം സ്ത്രീകള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ എത്ര വനിതാ ദിനം വന്നാലും എന്താ പ്രയോജനം '
വനിതാദിനത്തെക്കുറിച്ച്..................'നമ്മുടെ സ്ത്രീകള്‍ക്ക് അവരവരെക്കുറിച്ചു ചിന്തിക്കാനായി കിട്ടുന്ന ദിവസമാണ്. '
'ഒന്നോ രണ്ടോ സ്ത്രീകളുടെ ജീവിതസാഹചര്യവും അവസ്ഥയും നന്നായിട്ടു കാര്യമില്ലല്ലോ .
"വനിതാദിനത്തില്‍ സ്ത്രീകള്‍ ഒന്നിച്ചു ശബരിമലയില്‍ പൊയ്‌ക്കോട്ടേയെന്നു ഇവിടെ ഏതെങ്കിലും പുരുഷന്‍ ചിന്തിക്കുമോ?'
'ഭര്‍ത്താവിനു കീഴില്‍ സര്‍വ്വം സഹയായി ജീവിക്കാനാണ് പലര്‍ക്കും ഇഷ്ടം. അതൊക്കെ ഓരോരുത്തരുടേയും സ്വന്തം തീരുമാനങ്ങള്‍ എന്നു കരുതാം. പക്ഷേ കുറ്റവാളിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഭാര്യെയെ എന്തുവിളിക്കണമെന്ന് എനിക്കറിയില്ല. എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കണം. എന്റെ വാക്കുകള്‍ക്ക് വിലയുണ്ടാകണം എന്ന് ഒരു പെണ്ണു തന്നെ ചിന്തിക്കണം. തീരുമാനമെടുക്കണം. സ്ത്രീകള്‍ക്ക് ഉള്ളില്‍ നിന്നു തന്നെ ഉന്നമനം വേണമെന്ന് തോന്നണം. എങ്കില്‍ മാത്രമേ ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നുള്ളു. '

' സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ.... '

രുചികയെയും അവരുടെ കുടംബത്തേയും വര്‍ഷങ്ങളോളം പീഡിപ്പിച്ച റാത്തോഡിനു വേണ്ടി വാദിച്ചത് സീനിയര്‍ അഭിഭാഷകയായ അയാളുടെ ഭാര്യ അഭയ റാത്തോഡാണ്. പിന്നെ ഇവിടെ എത്രയോ വിദ്യാസമ്പന്ന ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ചെയ്തികള്‍ ന്യായീകരിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ പ്രതികരിക്കുന്ന വനിതകള്‍ക്കു നേരിടേണ്ടി വരുന്ന ദുസ്ഥിതിയെപ്പറ്റി ഓരോ സ്ത്രീയും ബോധവതിയാണ് . അതുകൊണ്ട് ആരും വെറുതേ ഒരു പരാതി കൊടുക്കില്ല...അതു നളിനി ആയാലും ലക്ഷ്മി ആയാലും ശരി...

പ്രസൂന്‍ സസന്‍ എന്ന സ്ത്രീയെ കൊന്ന മനുഷ്യന്റെ ഭാര്യ ഇപ്പോഴും കൊലപാതകിയായ വക്കീല്‍ ഭര്‍ത്താവിനെതിരെ ഉറച്ചു നില്‍ക്കുന്നു. എന്റെ മക്കളുടെ അച്ഛനാണേ, വിട്ടു തരണേ എന്നു കെഞ്ചാതെ ആ സാധാരണക്കാരി ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു.....ഈ വനിതാദിനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ആ സാധാരണക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക നമ്മള്‍. അവരുടെ സ്ഥാനം അഭയ-ജമീല-ശാന്തമ്മമാരെക്കാളൊക്കെ എത്രയോ ഉയരത്തിലാണ്.

കുറേ നാള്‍ മുമ്പ് ഹിന്ദുവില്‍ വായിച്ചിരുന്നു വളരെ ടച്ചിംഗ് ആയ ഒരു സംഭവം, ഒരു അനുഭവസ്ഥ എഴുതിയത്. ജോലിക്കു നിന്ന കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച നരാധമനെ അവര്‍ ജയിലിലാക്കിച്ചു. അവരനുഭവിച്ച യാതനകളും വേദനകളും ................ രണ്ടു പെണ്‍മക്കളേയും ആ സഹായി കുട്ടിയേയും വളര്‍ത്തി വലുതാക്കി വിവാഹവും കഴിപ്പിച്ചു അവരൊറ്റയ്ക്ക്.

കുറ്റവാളിയെ കുറ്റവാളി തന്നെയായി കണ്ടേ മതിയാകൂ..........
ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയും (സ്വേച്ഛാധിപത്യവും അടിയന്തിരാവസ്ഥയുമൊന്നുമല്ല, പാര്‍ട്ടി ആഭിമുഖ്യവുമല്ല എന്ന് പ്രത്യേകം പറയട്ടെ) ഗോള്‍ഡാമീറിന്റെ ലാളിത്യവും ഒത്തുചേര്‍ന്ന സാമൂഹ്യപ്രതിബദ്ധതയുള്ള വനിതാ നേതാക്കളെ ഭരണസഭകളുടെ അകത്തളങ്ങളില്‍ കാണാനാകുമെന്ന് പ്രത്യാശിക്കട്ടെ.
Related posts- വനിതാദിന ചിന്തകള്‍

Friday, March 5, 2010

ചിരിക്കണോ അതോ കരയണോ?

ഇന്നത്തെ ഒരു ഫ്ലാഷ് ന്യൂസ് ആണ് എന്നെ ഇങ്ങനെ ചിന്താക്കുഴപ്പത്തിലാക്കിയത്. അതുകണ്ട് ആദ്യം ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു......കാരണം ഇത്ര നല്ല ഒരു ആക്ഷേപഹാസ്യം ഈ രണ്ടായിരത്തിപ്പത്തു പിറന്നതില്‍ പിന്നെ കേട്ടില്ല....
പിന്നെപ്പിന്നെ ചിരി മാഞ്ഞുമാഞ്ഞുവന്നു........ചിന്തയായി......

ഏതു ചാനലെന്ന്് ഓര്‍മ്മയില്ല, മനോരമയാവാം.......താഴെ എഴുതിക്കാണിച്ചു കണ്ടത് ഇങ്ങനെ.......'ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നു ' ഒരു വാതിലില്‍ കൂടി അഡിക്റ്റാക്കുക, മറുവശത്തുകൂടി ഡിഅഡിക്ഷനു ശ്രമിക്കുക......... ഹോ ഈ ബുദ്ധി.............സര്‍ക്കാരിന്് ഇനി അങ്ങനേയും റവന്യൂ കിട്ടട്ടെ......

വാസ്തവത്തില്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല വിലയുള്ള കഞ്ചാവു കൂടി നമുക്ക് സര്‍ക്കാര്‍ വകയില്‍ കൃഷി തുടങ്ങിക്കൂടെ.......... ഇപ്പോള്‍ മെനക്കെട്ടു നടന്ന് ഇടുക്കിയില്‍ കഞ്ചാവു കൃഷി നശിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിയാവില്ലേ അത്? നന്നായി എക്‌സ്‌പോര്‍ട്ടു ചെയ്യാം. നാട്ടുകാര്‍ പാവങ്ങള്‍ക്കായി ബിവറേജസ് ഔട്‌ലറ്റുകള്‍ തന്നെ ഉപയോഗിക്കാം. പിന്നെ ഇതിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കഞ്ചാവ് ഡിഅഡിക്ഷനു വേണ്ടിയും ഒരു മുറി തുറക്കാം. കുറേപ്പേര്‍ക്ക് ജോലി കിട്ടട്ടെ. സര്‍ക്കാരിന് റവന്യൂ കിട്ടട്ടെ. മന്ത്രിമാര്‍ക്കും മുന്തിയ ഉദ്യോഗസ്ഥര്‍ക്കും വലിയ വലിയ കാറുകള്‍ വാങ്ങാം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പൊടി പറത്തി പാറാം. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കണ്ടേ....

ഒരു ഓര്‍മ്മത്തുണ്ടുകൂടി നിരത്തട്ടെ. വെ. ബംഗാളില്‍ വെളളപ്പൊക്കത്തില്‍ ചില സബ്‌സ്റ്റേഷനുകള്‍ മുഴുവനായി നശിച്ചുപോയി....... അയ്യോ കഷ്ടം, നമ്മള്‍ കൊടുത്ത പാനലുകളെല്ലാം പോയല്ലോ......ഒരാള്‍ പറഞ്ഞു...കേട്ടു നിന്ന ആള്‍ പ്രതികരിച്ചു.....എന്തു മണ്ടത്തരമാണീ പറയുന്നത്? നമുക്ക് പൈസ മുഴുവന്‍ കിട്ടിയില്ലേ.....ഇനി അവര്‍ പുതിയ ടെണ്ടര്‍ ഫേ്‌ളാട്ടു ചെയ്യട്ടെ . ആ ഓര്‍ഡറും നമുക്കു കിട്ടട്ടെ.......

ദൈവേ..... ആ ഇക്കണോമിസ്റ്റിന്റെ ബുദ്ധിയുടെ മുന്‍പില്‍ തിരു...ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും 'നമിച്ച് '. പക്ഷേ അയാള്‍ ഒരു ഭീകരനൊന്നുമായിരുന്നില്ല കേട്ടോ. എന്തിന്റേയും മറുവശം കൂടി ചിന്തിക്കുന്ന ശരിക്കും ഒരു നല്ല മനുഷ്യന്‍....